അന്ന് ഡിസംബർ മാസത്തെ ഒരൊഴിവുദിവസമായിരുന്നു. മഞ്ഞു കൊണ്ട് നഗ്നത മറച്ച് നില്ക്കുന്ന ഇല കൊഴിഞ്ഞ മേപ്പിൾമരങ്ങൾ പാതക്കിരുവശവും, മൂകരായപാറാവുകാരെപ്പോലെ, നിലകൊണ്ടു. അസ്ഥിപഞ്ജരങ്ങളിൽ തുളച്ചു കയറുന്ന ശൈത്യമേറിയ കാറ്റ് തെക്കു നിന്നും ആഞ്ഞു വീശിക്കൊണ്ടേയിരുന്നു, അതൊട്ടും വകവയ്ക്കാതെ തിരക്കേറിയ ആ പാശ്ചാത്യ നഗരത്തിന്റെ തന്റ്റെതന്നെ മനസ്സുപോലെ ശബ്ദമുഖരിതമായ നഗരവീഥിയിലൂടെ കമലിന്റെ കാലുകൾ ലക്ഷ്യമില്ലാതെ യാന്ത്രികമായി ചലിച്ചു കൊണ്ടേയിരുന്നു.
ലക്ഷ്യമില്ലാത്ത ഈ യാത്ര തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അല്ലെങ്കിൽ തന്നെ എന്താണീ ലക്ഷ്യം...? അന്നയാൾ ചിന്തിച്ചു. കമലിനെ ഏറ്റവുമധികം അലട്ടിയ ചോദ്യവും അതുതന്നെയായിരുന്നു. ഋഷിവര്യന്മാരെ പോലും അമ്പരപ്പിച്ച ആ നിഗൂഡ രഹസ്യം ഇന്നും ഒരു ചോദ്യഛിഹ്നമായി തന്നെ അവശേഷിക്കുന്നു. അതെന്തെന്ന് ചുരന്നു നോക്കാൻ മറ്റേവരെയും പോലെ അയാളുടെ മനസ്സും നന്നെ വെമ്പിയിരുന്നു. ലക്ഷ്യം വ്യക്തിപരം മാത്രമാകുന്നു എന്ന യുക്തിവാദികളുടെയും ആധുനിക ശാസ്ത്രഞ്ജന്മാരുടെയും വാദഗതിയോടു യോജിക്കാൻ അയാൾക്കൊരിക്കലും കഴിഞ്ഞിരുന്നില്ല. വ്യക്തിപരമായ ലക്ഷ്യം എന്നത് ആപേക്ഷികമായ ലക്ഷ്യം മാത്രമായതിനാൽ അതിനൊരിക്കലും സ്വഭാവ അസ്ഥിത്വം ഇല്ല എന്ന ചിന്തയായിരിക്കാം ഒരുപക്ഷേ അയാളുടെ വിയോജിപ്പിനു കാരണo. എല്ലാം ആപേക്ഷികമെങ്കിൽ,"എല്ലാം ആപേക്ഷികം" എന്ന വാദഗതിയും ആപേക്ഷികം തന്നെ എന്നതായിരുന്നു അയാളുടെ വാദം.
അയാളുടെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് എതിർദിശയിൽ നിന്നും ഇരമ്പിപ്പാഞ്ഞു വന്ന ആമ്പുലൻസിന്റെ മിന്നിത്തിളങ്ങുന്ന പ്രകാശം എങ്ങോട്ടൊ മിന്നിമറഞ്ഞു.മരണവുമായി മല്ലിട്ട് പരാജയം വരിച്ച ഏതോ ഹതഭാഗ്യവാനോ അതോ മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുന്ന ഇനിയും വിധി കല്പിക്കപെട്ടിട്ടിലാത്ത ആരോ ആയിരിക്കാം അതിനുള്ളിൽ എന്നോർത്തപ്പോൾ അയാൾ ഒന്നു നടുങ്ങി...!
പരിസരബോധം വീണ്ടുകിട്ടിയ അയാൾ ഒരു ദീർഘനിശ്വാസത്തോടെ തന്റെ റോളക്സ്വാച്ചിൻറെ ആർക്കുവേണ്ടിയും കാത്തുനിൽക്കാത്ത നാഴികമണിയിലേക്ക് ഉറ്റു നോക്കിക്കൊണ്ട് പുലമ്പി,
"ഓ മൈ ഗോഡ് ഐ ആം ലേറ്റ്, സുസന്ന മസ്റ്റ് ബി വെയിറ്റിംഗ് ഫോർ മി ..."
വർഷങ്ങളോളം കാത്തിരുന്ന അവൾക്കു ഇതൊരു പുത്തരിയാവില്ലന്നു അയാൾക്കറിയാമായിരുന്നുവെങ്കിലും ഒട്ടും കൃത്യനിഷ്ഠയില്ലാത്ത അയാൾക്ക് സ്വയം ലജ്ജ തോന്നി. നീണ്ട ഇടവേളയ്ക്കു ശേഷം അവളെ കാണാൻ പോകയാണയാൾ... അവളെ നേരിടാനുള്ള മനക്കരുത്ത് അയാൾക്കുണ്ടായിരുന്നില്ല. ഒരു ഭീരുവിനെ പോലെ മറ്റുള്ളവരുടെ ഇംഗിതത്തിന്നു വഴങ്ങി തന്റെ പ്രാണപ്രേയസിയായ സുസന്നയെ ചതിക്കാൻ തനിക്ക്എങ്ങനെ കഴിഞ്ഞു...?? ഒരുപക്ഷേ അവളുടെ ശാപമായിരിക്കാം തന്റെ ഈ ദുരവസ്ഥയ്ക്കു കാരണം എന്നയാൾ ഒരു ഞെട്ടലോടെ ഓർത്തു...പാശ്ചാത്യലോകത്തിൻറെ കുത്തഴിഞ്ഞ ജീവിത ശൈലിയിലേക്കു വഴുതിവീണ അയാളെ വിട്ടുപോയ ഭാമയെ കുറ്റം പറയാൻ ഒരിക്കലും കഴിയില്ല.ഏതു ഭാര്യക്കും സഹിക്കാവുന്നതിൽ അപ്പുറമായിരുന്നില്ലേ അയാളുടെ തെറ്റുകൾ.... ക്ലാര, ഹെലൻ ,നെയോമി അങ്ങനെ എത്ര എത്ര യവന സുന്ദരികൾ തൻറെ ജീവിതത്തിലൂടെ കടന്നു പോയി എന്നയാൾ ഓർത്തു....
നൈമിഷികമായി പരിസരബോധം അയാൾക്ക് വീണ്ടു കിട്ടിയെങ്കിലുംഅതു ഏറെനേരംനിലനിർത്താനായില്ല..! ഇക്കുറി അയാൾ വഴുതി വീണത് അയാളുടെ തന്നെ കൊഴിഞ്ഞു വീണ ഭൂതകാലത്തിൻറെ പടവുകളിലേക്കായിരുന്നു.
ആദ്യമായി സുസന്നയെ കണ്ട ദിവസം അയാൾ ഓർത്തു. അവളുടെ രൂപവും ഭാവവും ഇന്നും അയാളുടെ സ്മൃതിതലങ്ങളിൽ, തീരത്തുനിന്നും ഒരിക്കലും അകലാൻ കഴിയാത്ത തിരമാലകൾ പോലെ അയാളുടെ അന്തരാത്മാവിൽ അലയടിച്ചു കൊണ്ടേയിരുന്നു. മെലിഞ്ഞു നീണ്ട അംഗലാവണ്യവും പനങ്കുല പോലെ കാറ്റിനോടൊത്തു ചാഞ്ചാടുന്ന അവളുടെ കുസൃതി നിറഞ്ഞ കൂന്തലും വിടർന്ന കണ്ണുകളും അയാളുടെ ചിന്തകളിൽ തങ്ങി നിന്നു.ആദ്യകാഴ്ചയിൽ തന്നെ അയാൾക്ക് അവളെ ഇഷ്ടമായിരുന്നു.എങ്കിലും ആദ്യമൊക്കെ അയാൾ അതൊരിക്കലും പ്രകടിപ്പിച്ചിരുന്നില്ല.
സാമാന്യം സാമ്പത്തികവും ആഡയത്വവും നിറഞ്ഞ ഒരു ക്രിസ്തീയ കുടുംബത്തിലാണവൾ ജനിച്ചതെങ്കിലും പുരാതന ഹൈന്ദവഗ്രന്ഥങ്ങളും ആചാരങ്ങളും അവൾക്കു ഹൃദ്യസ്ഥമായിരുന്നു. " ചാച്ചൻ" എന്നു അവൾ വിളിച്ചിരുന്ന അവളുടെ മാതൃസഹോദരൻ ഒരു നല്ല എ ഴുത്തുകാരനുപരി ഒരു സത്യാന്വേഷി കൂടിയായിരുന്നു. ചാച്ചനിൽ നിന്നും ലഭിച്ച ആദ്യപാഠങ്ങളിൽ നിന്നാവാം അവൾക്കു വേദങ്ങളും ഉപനിഷത്തുകളും ബൈബിൾ പോലെ തന്നെ അസന്നമായതും.
വാക്ചാതുര്യത്തിൽ കേമിയായ അവൾ ചാച്ചനെ പോലെ തന്നെ ഒരു നല്ല എഴുത്തുകാരികൂടി ആയിരുന്നു. ആധ്യാത്മിക വാദപ്രതിവാദങ്ങളിൽ നിന്നും ഉടലെടുത്ത ആ കൊച്ചു സംഗമം ഒരു പ്രണയ കവിതയുടെ ഈരടികൾക്ക് ശ്രുതിയും താളവും മീട്ടുന്നതു അവളോ അയാളോ ഒരിക്കലും അറിഞ്ഞിരുന്നില്ല. അയാളുടെ രൂപത്തെക്കാളേറെ അയാളിലെ ബുദ്ധിജീവിയിൽ ആയിരുന്നു അവൾ ആകൃഷ്ടയായത്. കലയിലും ശാസ്ത്രത്തിലും ഒരേപോലെ സർഗ്ഗപ്രതിഭയായിരുന്ന അയാൾക്ക് കോളേജിൽ ഏറെ ആരാധകർ ഉണ്ടായിരുന്നിട്ടും അയാൾക്ക് ആരോടും പ്രണയം തോന്നിയിരുന്നില്ല. പ്രണയം വെറുമൊരു വൈകാരിക ഭാവം ആണെന്നും മനസ്സിൻറെ ചേഷ്ടകൾ മാത്രമാകുന്ന വികാരത്തിനു പിന്നിൽ അണിയറയായി വർത്തിക്കുന്ന കാരണം മായുമ്പോൾ പ്രണയവും മായും എന്നുള്ള അയാളുടെ പൊള്ള വാക്കുകൾ ഉൾക്കൊള്ളാൻ സുസന്നയ്ക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. ഒരുപക്ഷേ, വല്ല പൂർവ്വകാല പ്രണയ നൈരാശ്യത്തിൽ നിന്നും ഉൾക്കൊണ്ട ഭാവമോ തിക്താനുഭവമോ ആവാം എന്നു കരുതി പാടേ തള്ളിക്കളഞ്ഞതാവാം അവൾക്ക് പറ്റിയ ഏറ്റവും വലിയ അമളി. ഇതൊന്നുമറിയാതെ അയാളോടുള്ള അവളുടെ പ്രണയം വസന്തകാലത്തെ ജമന്തിപ്പൂക്കൾ പോലെ അയാൾക്കു ചുറ്റും പടർന്നു പന്തലിക്കുകയായിരുന്നു....
അവൾ ഡിഗ്രി കഴിഞ്ഞ് കോളേജ് വിടുമ്പോൾ കമൽ പോസ്റ്റ്ഗ്രാജുവേഷൻ കഴിഞ്ഞിരുന്നു.അവസാനമായി അയാളോട് യാത്ര പറയുമ്പോൾ, ഉള്ളിലെ നൊമ്പരം അയാളിൽ നിന്നും മറയ്ക്കുവാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞ അവളെ ചേർത്തണച്ചു കൊണ്ട് അയാൾ മൊഴിഞ്ഞു,
"സുസന്ന "........ഐ ലവ് യു എ ലോട്ട്... ഐ വിൽ ബി ബാക്ക് ഫോർ യു .... സുസി നീ നന്നായി എഴുതണം, വലിയ എഴുത്തുകാരിയാവണം,നിന്റെ എഴുത്തിലെ ആശയങ്ങൾ എന്റെ ക്യാൻവാസിലെ നിറക്കൂട്ടുകൾക്ക് അർത്ഥവും വ്യാപ്തിയും പകരണം, അതു വേണ്ടേ മോളെ ? ...."
" വേണം, വേണം...." എന്നു നിറമിഴിയോടെ ഒരു ഭ്രാന്തിയെപ്പോലെ അവൾ അലറുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ....അവളോട് യാത്ര പറഞ്ഞു കോളേജ് ഗേറ്റ് കടന്നു നടന്നു നീങ്ങുന്ന അയാളെ നിറകണ്ണുകളോടെ അവൾ നിർന്നിമേഷം നോക്കി നിന്നു....
ഒരിക്കലും തങ്ങി നിൽക്കാത്ത കാലങ്ങൾ കടന്നുപോയി. അയാൾക്ക് വേണ്ടി അയാളുടെ ക്യാൻവാസിനു വേണ്ടി അവൾ എത്രയോ എഴുതി... എന്നിട്ടും അയാൾ വന്നില്ല , അയാളുടെ ബ്രഷുകൾ ചലിച്ചില്ല.... അയാളുടെ ചായങ്ങൾക്ക് നിറമേകാൻ കഴിഞ്ഞില്ല......? അപ്പോഴേക്കും അയാൾ അവളെ പാടെ മറന്നിരുന്നു....
ഏറെ വൈകിയാണ് സിമിയിൽ നിന്നും അയാളെക്കുറിച്ച് വീണ്ടും സുസന്ന അറിഞ്ഞത്. കോളേജ് വിട്ടശേഷം അയാൾ ഏതോ ഒരു ധനികയായ പെണ്‍കുട്ടിയെ വിവാഹംകഴിച്ചുവെന്നും അമേരിക്കയിലേക്ക് കുടിയേറി പാർത്തെന്നും കാലത്തിൻറെ വിക്രിയകൾ അയാളെ ഒരു യാന്ത്രികമനുഷ്യനാക്കി മാറ്റിയിരിക്കുന്നു എന്നൊക്കെയുള്ള നഗ്നസത്യങ്ങൾ അവളെ വല്ലാതെ തളർത്തിയെങ്കിലും അയാളോട് അവൾക്കു വെറുപ്പ് തോന്നിയിരുന്നില്ല. ആദ്യമായി പ്രണയിച്ച പുരുഷനെ ഏതു പെണ്ണിനാണു വെറുക്കാൻ കഴിയുക...?
സിമിയുടെ അപ്പാർട്ട്മെന്റിൽ എത്തിയപോഴേക്കുംസമയം ഏഴു മണി കഴിഞ്ഞിരുന്നു. അവിടെ വച്ച് സുസന്നയെ കാണാമെന്നായിരുന്നു സിമിയിൽ നിന്നും അയാൾക്ക് കിട്ടിയ മെസ്സേജ്. ഇരുപത്തേഴാം നിലയിലേക്കുള്ള ലിഫ്റ്റിൽ കയറുമ്പോൾ അയാളിലൂടെ വിവിധ ചിന്തകൾ മിന്നി മറഞ്ഞു.ഒരുപക്ഷേ ഈ പുന:സംഗമം ഒരു പുനർജന്മമായേക്കാമെന്ന് അയാൾ പ്രത്യാശിച്ചു. ലിഫ്റ്റിൽ നിന്നും ഇറങ്ങി സിമിയുടെ അപ്പാർട്ട്മെന്റിന്റെ കോളിംഗ്ബെല്ലിൽ വിറയാർന്ന കൈകളോടെ അയാൾ വിരൽ അമർത്തി...
"ഹോൾഡ് ഓണ്‍" .... ഒരു സ്ത്രീശബ്ദം ഉള്ളിൽ നിന്നും ഉയർന്നു ... ഒട്ടും വൈകാതെ കതക് തുറക്കപ്പെട്ടു !
സുസന്നയുടെ കൂട്ടുകാരിയായ സിമി അതാ മുന്നിൽ........ ചിരിച്ചുകൊണ്ട് അയാളോട് അവൾ പറഞ്ഞു
"ഹായ് കമൽ..... കം ഇൻ ആൻഡ് പ്ലീസ് ബി സീറ്റഡ്...."
അന്നാദ്യമായി അനുസരണയുള്ള ഒരു കൊച്ചുകുട്ടിയെപോലെ അയാൾ മുറിയുടെ ഓരത്ത് കിടന്നിരുന്ന മിനുമിനുത്ത സോഫയുടെ ഒരു കോണിൽ ഇരുന്നു. വളരെ ഭംഗിയായി അലങ്കരിച്ച മുറി. അയാളുടെ കണ്ണുകൾ മുറിക്കു ചുറ്റും പരതി നടന്നു. സുസന്നയെ തിരയുകയായിരുന്ന ആ കണ്ണുകൾ അപ്പോഴാണ് പിക്കാസോയുടെ മാസ്റ്റർ പീസ് ആയ ഗുണ്ടർട്ടിന്റെ പ്രിന്ററിൽ പതിഞ്ഞതും.... അയാളെ ഏറ്റവും സ്വാധീനിച്ച ചിത്രവും അതുതന്നെയായിരുന്നു. ആ ചിത്രത്തിലേയ്ക്കു ഇമവെട്ടാതെ അയാൾ നോക്കിയിരിക്കുന്നത് കണ്ടിട്ടാവാം അവർക്കുള്ളിലെ മൌനത്തിനു വിരാമം ഇട്ടുകൊണ്ട് സിമി അയാളോട് ചോദിച്ചു ,
" കമലിനെ ഏറ്റവുമധികം സ്വാധീനിച്ചതു ക്യൂബിസം ആയിരുന്നല്ലോ .....അല്ലേ ?"
അതേ എന്നയാൾ തലയാട്ടി.
"കമലിൻറെ തന്നെ സ്വന്തം ശൈലിയായ എക്സ്പ്രഷനലിസ്റ്റിക് സിമിട്ട്രിസിറ്റിക്ക് എന്തു പറ്റി ....? " വീണ്ടും സിമിയുടെ ചോദ്യം !
ഉത്തരമില്ലാത്ത അയാൾക്ക് ഇക്കുറി ഒരു വിളറിയ ചിരി മാത്രം സമ്മാനിക്കാനേ കഴിഞ്ഞുള്ളൂ. വർഷങ്ങൾക്കു മുൻപെ കുഴിച്ചു മൂടിയ തൻറെ കലാവൈഭവങ്ങളെ ചികഞ്ഞെടുക്കുവാൻ അയാൾ അപ്പോൾ ഒട്ടും വ്യാമോഹിച്ചില്ല, തന്നെയുമല്ല അയാളുടെ ഉള്ളിൽ സുസന്നയെ കാണുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു. അവളുടെ അടുത്ത ചോദ്യം വരുന്നതിനു മുൻപ് തന്നെ അയാൾ അവളോട് ചോദിച്ചു .......
"സുസന്ന എവിടെ...?"
"ഓ ....സുസന്ന ?......വണ് സെക്കന്റ്" എന്നുo പറഞ്ഞ് സിമി അകത്തെ മുറിയിലേക്ക് പോയി. തിരികെ വന്നത് ഒരു കെട്ടു പുസ്തകങ്ങളുമായിട്ടായിരുന്നു ........അവയെല്ലാം അയാളുടെ മുന്നിലേക്ക് നിരത്തി വച്ചിട്ട് സിമി പറഞ്ഞു,
"ഹിയർ ഈസ് യുവർ സുസന്ന ............"
"വാട്ട് ? ഇതു അവൾ എഴുതിയ പുസ്തകങ്ങളല്ലേ ......പക്ഷെ അവൾ എവിടെ ?"
' കഷ്ടമുണ്ട് കേട്ടോ !..... കമൽ ഇപ്പോഴും ഒരു ഹിപ്പോക്രാറ്റ് ആണല്ലേ...? കമൽ തന്നെ പറയാറില്ലേ ...... ഒരുവ്യക്തി അയാളുടെ ചിന്തകൾ മാത്രമാകുന്നു എന്നും, ചിന്തകൾ നിലച്ചാൽ അഹം എന്ന അയാൾ ഇല്ലാതെയാകുമെന്നും, ഇതെല്ലാം അവളുടെ ചിന്തകളല്ലേ... കമലിനെക്കു റിച്ചുള്ള ചിന്തകളല്ലേ അവളെ കമലിൻറെ കാമുകിയാക്കിയതുതന്നെ...? അല്ലാതെ അവളുടെ മജ്ജയോ മാംസമോ ആയിരുന്നില്ലല്ലോ... ? അതിൻറെ പിന്നാലെയായിരുന്നല്ലോ കുറെ നാളുകൾ കമലിൻറെ നെട്ടോട്ടം.... ???"
കുത്തു വാക്കുകളുടെ ഒരു ശരവർഷം തന്നെ അവൾ അയാൾക്കു നേരേ തൊടുത്തു വിട്ടുകൊണ്ടിരുന്നു. മായാവാദികൾ ആയ അദ്വൈതികൾ ബൗധരുടെ തന്നെ തത്ത്വങ്ങൾ ഉപയോഗിച്ച് ബൗധരെ തുരത്തിയതുപോലെ ഇവളും തന്നെ തുരത്തുകയാവാം. ശരശയ്യയിൽ കിടന്നിരുന്ന പിതാമഹൻ പോലും ഇത്ര വേദന അന്ന് അനുഭവിച്ചിട്ടുണ്ടാവില്ല എന്നയാൾക്ക് തോന്നി. അത്രയ്ക്കു തീക്ഷണമായിരുന്നു കൂരമ്പു പോലുള്ള അവളുടെ വാക്കുകൾ. അതിൻറെ ആഘാതമേറ്റിട്ടാവാം അയാൾ നന്നെ വിയർക്കുന്നുണ്ടായിരുന്നു... അതു കണ്ട സിമി അയാളോടു ചോദിച്ചു,
"കമലിന് തണുത്തതു വല്ലതും...................... ?"
"വേണ്ട! .......ഇനി ഒരിക്കലാവാം..." എന്നു പറഞ്ഞു അയാൾ ഉള്ളിലെ ജാള്യത മറച്ചുകൊണ്ട് വീണ്ടും സിമിയോടു ചോദിച്ചു,
"സിമി ബി സീരിയസ് സുസന്ന എവിടെ? അവൾക്കു എന്തു പറ്റി ?"
"ഞാൻ അതെങ്ങനെ പറയും കമൽ...?" അത് പറയുമ്പോൾ സിമിയുടെ മുഖത്ത് മ്ലാനതയുടെ നിഴൽപാടുകൾ ഉരുണ്ടു കയറുന്നത് അയാൾ പ്രത്യേകം ശ്രദ്ധിച്ചു.
"എന്തുതന്നെയായാലും പറയൂ സിമി പ്ലീസ് !"
'അവൾ ഇനി വരില്ല..... കമൽ ......കമലിനെ പ്രതീക്ഷിച്ചു തള്ളിനീക്കിയ ഏകാന്തതയുടെ വിരസതയിൽ നിന്നും അവൾ എന്നന്നേക്കുമായി മോചിതയായിരിക്കുന്നു. അവൾഇന്നു കർത്താവിൻറെ മണവാട്ടിയാണ്. അവൾ എപ്പോഴും പറയാറുള്ളതു ഓർക്കുന്നില്ലേ... ? കമലിൻറെ മണവാട്ടിയാകാൻ കഴിഞ്ഞില്ലെങ്കിൽ കർത്താവിൻറെ മണവാട്ടിയാകാനേ അവൾക്കു കഴിയുകയുള്ളൂ എന്ന്...! കമൽ വല്ലാതെ വൈകിയിരിക്കുന്നു ...... ഐ അം റിയലി സോറി കമൽ... !"
ഒട്ടും പ്രതീക്ഷിക്കാഞ്ഞ ആ വാർത്ത അയാളെ വല്ലാതെ നടുക്കി... ഉള്ളിൽ നിന്നെങ്ങോ ഒരു പുതുതേങ്ങൽ പൊട്ടി മുളച്ചു. അതിൻറെ ശ്രനുക്കൽ അയാളുടെ ഹൃദയ ധമനികൾക്ക് വേഗത കൂട്ടി, അവസാന പ്രതീക്ഷയും നഷ്ടപെട്ട അയാൾക്ക് ഹൃദയാഘാതം വരുമോയെന്ന് അയാൾ ശങ്കിച്ചു.
എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു, മ്ലാനനായി നിലകൊണ്ട അയാളോട് സഹതാപം തോന്നിയിട്ടാവാം സിമി പറഞ്ഞു,
"സുസന്നയുടെ ഫോണ്‍ നമ്പർ ഇതാ ഒന്നു ട്രൈ ചെയ്തു നോക്കൂ കമൽ, ഒരുപക്ഷേ ..... ആസ് എ ലാസ്റ്റ് ചാൻസ് ....."
ഒട്ടും വൈകാതെ തന്നെ അയാൾ തൻറെ സെൽഫോണിലൂടെ ആ നമ്പർ ഡയൽ ചെയ്തു. മറുവശത്തുനിന്നും റിംഗ് ചെയ്യുന്നത് അയാൾക്ക് കേൾക്കാമായിരുന്നു ....... ഒപ്പം പെരുമ്പറ കൊട്ടുന്ന അയാളുടെ ഹൃദയമിടിപ്പുകളും...!
"ഹലോ! ഹോളി ഏൻജൽസ് കോണ്‍വെന്റ് .... ആരാണ്, എന്ത് വേണം ?"
"എൻറെ പേര് കമൽ എന്നാണ്... സുസന്ന വർഗീസിനെ ഒന്ന് കിട്ടുമോ ? സുസന്നയുടെ കോളേജ്മേറ്റ് ആയിരുന്നു ...."
"സുസന്നയോ.... ഓക്കേ , ഒന്ന് ഹോൾഡ് ചെയ്യൂ ... ഇപ്പോൾ വിളിക്കാം ...."
ഏറെ വൈകാതെ മറു വശത്തുനിന്നും, " ഹലോ! സുസന്ന ഹിയർ ...."
"ഇത് ഞാൻ ആണ് ...കമൽ"
അധികം വൈകാതെ മറുവശത്തു നിന്നും ഒരു തേങ്ങൽ മാത്രം ഉയർന്നു ......... അത് അയാളുടെ അന്തരാത്മാവിലേക്ക് തുളച്ചു കയറി....
സർവ ധൈര്യവും സംഭരിച്ചു കൊണ്ട് അയാൾ അവളോട് പറഞ്ഞു ....
"സോറി ഫോർ എവെരിതിങ്ങ് ഐ ഡിഡ് റ്റു യു, എന്നോട് ക്ഷമിക്കൂ.... ഐ മാഡ്ലി വാണ്ട് യു ബാക്ക് ഫോർ എവർ ..... ഗിവ് മി എ ലാസ്റ്റ് ചാൻസ് പ്ലീസ്... മഠത്തിൽ നിന്നും സുസന്നയെ തിരിച്ചു വിളിക്കുന്നത് തെറ്റാണെന്ന് അറിയാം, പക്ഷേ മറ്റൊരു വഴിയും ഇന്ന് എന്റ്റെ മുന്നിൽ ഇല്ല സുസന്ന .... "
ആകംഷഭാരിതനായി ഹൃദയമിടിപ്പുകളോടെ അയാൾ സുസന്നയുടെ മറുപടിക്ക് വേണ്ടി കാതോർത്തിരുന്നു... ഏതാനും നിമിഷങ്ങൾക്ക് ശേഷം ...
"സോറി ഐ കാണ്ട് , കമൽ വളരെയേറെ വൈകിയിരിക്കുന്നു .......ഇനി ഒരിക്കലും എനിക്ക് ഈ ദിവ്യകുപ്പായം അഴിച്ചു മാറ്റാൻ ആവില്ല . ഞാൻ അനുഭവിച്ച ഏകാന്തതയിൽ നിന്നും എത്രയോ അഭികാമ്യമാണ് ഈ ലോകം ...."
അത് പറയുമ്പോൾ സുസന്ന വിങ്ങിപ്പൊട്ടി കരയുന്നുണ്ടായിരുന്നുവോ എന്തോ.....!
അയാൾക്ക് പിന്നീടൊന്നും ചോദിയ്ക്കാനായില്ല. അല്ലെങ്കിൽ തന്നെ ഇനിയെന്തു ചോദിക്കാൻ ? ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ അതിൽ നിന്നും ഒട്ടും വ്യതിചലിക്കാത്തവളാണ് സുസന്ന എന്നു മറ്റാരേക്കാളും നന്നായി അയാൾക്ക് അറിയാമായിരുന്നു....
കുറേ നേരം അവർക്കു ചുറ്റും ഒരു ശ്മശാനമൂകത തളം കെട്ടി നിന്നു. അതിന് വിരാമം ഇട്ടുകൊണ്ട് സുസന്ന തുടർന്നു ......
"താങ്ക്സ് ഫോർ കോളിംഗ്, ബട്ട് ഐ ഹാവ് റെസ്ട്രിക്ഷൻസ് ഇൻ ടോകിംഗ് ഫ്രം ഹിയർ, ഐ ആം റിയലി സോറി കമൽ....." എന്നു പറഞ്ഞു സുസന്ന ഫോണ്‍ വച്ചുകളഞ്ഞു.
എല്ലാം നഷ്ടപ്പെട്ട അയാൾ, തകർന്ന ഹൃദയവും പേറി സുസന്നയുടെ പുസ്തകങ്ങളുമായി ഇറങ്ങാൻ ഒരുങ്ങുമ്പോൾ സിമി ഒരു വെള്ള കവർ അയാൾക്കു നേരെ വച്ചു നീട്ടിക്കൊണ്ട് പറഞ്ഞു,
"ഇതും കമലിനുള്ളതാണ് മറക്കേണ്ട. സുസന്നയുടെ പുസ്തകങ്ങളുടെ റോയൽറ്റിയുടെ പവർ ഓഫ് അറ്റോർണിയാണിത്. കമൽ പറയാറുള്ളതുപോലെ ഒരു കലാകാരൻ ജനിക്കുന്നതുതന്നെ മറ്റുള്ളവർക്ക് വേണ്ടിയായതുകൊണ്ട് ജീവിക്കുന്നതും മറ്റുള്ളവർക്ക് വേണ്ടിതന്നെ യായിരിക്കണം എന്ന്.... അതുകൊണ്ടുതന്നെ കമലിൻറെ ഇഗിതം പോലെ കമൽ തന്നെ ഏതെങ്കിലും ചാരിറ്റിക്കായി നൽകണമെന്നാണ് അവളുടെ ആഗ്രഹം.... ഇതെങ്കിലും നിറവേറ്റൂ കമൽ...... പ്ലീസ്...." സിമിയുടെ ശബ്ദം അയാളുടെ കാതുകളിൽ മുഴങ്ങി ...
"ഷുവർ ഐ വിൽ ........ "എന്നു മൂന്നു വാക്കിൽ ഒതുക്കുമ്പോൾ അയാളുടെ തൊണ്ടയിടറിയിരുന്നു....!
സിമിയിൽ നിന്നും ആ കവർ വാങ്ങുമ്പോൾ കൈകൾ വിറയ്ക്കാതെയിരിക്കാൻ അയാൾ നന്നേ പാടുപെട്ടു....
സിമിയോടു വിട പറഞ്ഞു ലിഫ്റ്റിനുള്ളിൽ കയറുമ്പോൾ ആരും അതിലില്ലായിരുന്നത് ഒരു ഭാഗ്യമായി അയാൾക്ക് തോന്നി. അപ്പോൾ അയാൾക്കു തുണയായത് അതിനുള്ളിലെ ശ്മശാന മൂകത മാത്രമായിരുന്നു . ലിഫ്റ്റിനുള്ളിൽ ആവശ്യത്തിലേറെ പ്രകാശമുണ്ടായിരുന്നിട്ടും അയാളുടെ കണ്ണുകളിൽ ഇരുട്ടു കയറി..... കുത്തനെ താഴേക്കു പൊയ്ക്കൊണ്ടിരിക്കുന്ന ലിഫ്റ്റ് ഏതോ നിലയില്ലാക്കയത്തിലേക്ക് ആണ്ടു പോകുന്നതായി അയാൾക്കു തോന്നി.
അപ്പോൾ അയാളുടെ അന്തരാത്മാവിൽ നിന്നും ഒരുശോകഗാനത്തിന്റെ ഈരടികൾ അന്നാദ്യമായി ഉതിർന്നു വീണു.... അതിൻറെ മാറ്റൊലികൾക്ക് ശ്രുതിയേകാൻ അയാൾക്കോ അയാളുടെ ഹൃദയസ്പന്ദനങ്ങൾക്കോ ആയില്ല...... !!!